ഹദീസ് നിരൂപണവും നിഷേധവും
- വിശകലനം -
അലി മദനി മൊറയൂര്‍
കിതാബു ത്വിബ്ബില്‍ (ഇതേ ബാബില്‍ തന്നെയാണ് സിഹ്‌റിന്റെ ഹദീസും) ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ `ദുര്‍ലക്ഷണം മൂന്നു കാര്യത്തിലാണ്; വാഹനത്തിലും സ്‌ത്രീയിലും കുതിരയിലും' അബൂഹുറയ്‌റ(റ) ഇപ്രകാരം പറഞ്ഞതായി ആഇശ(റ) അറിഞ്ഞപ്പോള്‍ രോഷത്തോടെ അവര്‍ പറഞ്ഞു: അബുല്‍ കാസിമിന് ഖുര്‍ആന്‍ ഇറക്കിയവന്‍ തന്നെ സത്യം! ഇങ്ങനെയല്ല, അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞത് ഇപ്രകാരമാണ്: ജാഹിലിയത്തിലെ ആളുകള്‍ പറയാറുണ്ടായിരുന്നു, ദുര്‍ലക്ഷണം വാഹനത്തിലും മൃഗത്തിലും സ്‌ത്രീകളിലുമാണെന്ന്. എന്നിട്ട് അവര്‍ ഈ വചനം ഓതി. (സൂറതു ഹദീദിലെ 22-ാം വചനം) ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്റെ മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിട്ടല്ലാതെ. തീര്‍ച്ചയായും അതു അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.''
അബൂഹുറയ്‌റ(റ) പ്രവാചകന്റെ ഭവനത്തില്‍ കയറി വന്നപ്പോള്‍ പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്ന ഹദീസിന്റെ ഒരുഭാഗം മാത്രമേ അദ്ദേഹം കേട്ടിട്ടുണ്ടാവുകയുള്ളൂ. ആദ്യഭാഗം കേട്ടു കാണുകയില്ല. ഖുര്‍ആനിന്റെ തത്വത്തിന് എതിരാണ് അബൂഹുറയ്‌റ നിവേദനം ചെയ്‌ത ഹദീസിന്റെ മുറിഭാഗം എന്ന് നിരൂപണം നടത്തുകയാണ് ആഇശ(റ). ആകാശഭൂമികളുടെ സൃഷ്‌ടിപ്പിന് മുമ്പുതന്നെ മുസീബത്തുകള്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം അവരുടെ കൂര്‍മ ബുദ്ധിയിലേക്കും അനുപമ ഓര്‍മശക്തിയിലേക്കും സന്ദര്‍ഭോചിതം ഇരച്ചുകയറി. ഈ മഹാപണ്ഡിത എത്ര സമര്‍ഥയായ നിരൂപകയാണ്!'' (ഹദീസു സംരക്ഷണത്തില്‍ സ്‌ത്രീകളുടെ പങ്ക് / അബ്‌ദുല്‍ ഹഖ് സുല്ലമി). (പേജ് 101-102)
ഖുര്‍ആനിന് എതിരായത് നബി പറയില്ല എന്ന പ്രഖ്യാപനത്തോടെ അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്‌ത സനദു ശരിയായ ഹദീസിനെ മാറ്റിവച്ച ആഇശ(റ) ഹദീസ് നിഷേധി ആണെങ്കില്‍ ഇവര്‍ തുറന്നുപറയട്ടെ! ഈ കാര്യങ്ങള്‍ സാന്ദര്‍ഭികമായി എടുത്തുദ്ധരിച്ച മുജാഹിദ് പണ്ഡിതന്മാര്‍ ഹദീസ് നിഷേധികളോ? ഇനി ഹദീസ് നിദാനശാസ്‌ത്ര പ്രകാരം ഹദീസുകളെ വിലയിരുത്താനുള്ള കാലം കഴിഞ്ഞുപോയോ? എങ്കില്‍ ഏതുവരെ ആയിരുന്നു ആ കാലം? ഇതിനെല്ലാം ജിന്നുവാദികള്‍ മറുപടി പറയണം.
മുമ്പ് കഴിഞ്ഞുപോയ ഒരു മുഹദ്ദിസും ദുര്‍ബലമാണെന്ന് പറയാത്ത ബുഖാരിയിലെ തന്നെ ഹദീസുകളെക്കുറിച്ച് നാസിറുദ്ദീന്‍ അല്‍ബാനി ദുര്‍ബലമാണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഹദീസ് നിഷേധിയാണോ? ജിന്നുവാദികള്‍ മറുപടി പറയണം. സ്വഹീഹുല്‍ ബുഖാരിയിലെ 2227, (ഫത്‌ഹുല്‍ ബാരി 3/108). ഫത്‌ഹുല്‍ബാരി (3/118) ബുഖാരിയിലെ നമ്പര്‍ 2270, 6763, 8481 എന്നീ നമ്പറുകളിലുള്ള ഹദീസുകള്‍ പരിശോധിക്കാവുന്നതാണ്.
ചുരുക്കത്തില്‍ ഹദീസ് നിദാന ശാസ്‌ത്രം ഏതു കാലത്തും പ്രസക്തമാണ്. അതനുസരിച്ച് ഹദീസുകളെ വിലയിരുത്തുന്നത് ഒരിക്കലും ഹദീസ് നിഷേധമല്ല. ഇതിന് നമുക്ക് മാതൃക ആഇശ(റ)യെ പോലുള്ളവരാണ്.
``റിപ്പോര്‍ട്ടുകളെ നബി(സ)യുടെ പ്രവര്‍ത്തനങ്ങളുമായി മാറ്റുരച്ച് പരിശോധിക്കുക കൂടി ചെയ്‌തിട്ടുണ്ട് അവര്‍. ഉദാഹരണമായി അബൂദര്‍റ്(റ), അബൂഹുറയ്‌റ(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവരുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ``നായയും സ്‌ത്രീയും കഴുതയും നമസ്‌കാരത്തെ മുറിക്കുന്നു'' (മുസ്‌ലിം). ഈ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ആഇശ(റ) ഇപ്രകാരം പറഞ്ഞു: ഞങ്ങളെ കഴുതയോടും നായയോടും ആണോ നിങ്ങള്‍ ഉപമിക്കുന്നത്. അല്ലാഹുവാണെ നബി(സ) നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ലയുടെയും നബി(സ)യുടെയും ഇടയില്‍ ഞാന്‍ കട്ടിലില്‍ കിടന്നിരുന്നു. ആ സമയത്ത് എനിക്ക് വിസര്‍ജനത്തിന് പോവാന്‍ തോന്നുമ്പോള്‍ ഞാന്‍ എഴുന്നേറ്റാല്‍ നബി(സ)ക്ക് വിഷമമുണ്ടാവുമോ എന്ന് കരുതി നബിയുടെ കാല്‍ഭാഗത്ത് കൂടി ഊര്‍ന്നിറങ്ങുകയാണ് ചെയ്‌തത് (മുസ്‌ലിം 1/366). ബാത്വിലായ നമസ്‌കാരമാണോ നബി(സ) നമസ്‌കരിച്ചിരുന്നത് എന്നാണ് ആഇശ(റ)യുടെ പ്രസ്‌താവനയുടെ ചുരുക്കം. (അബ്‌ദുല്‍ഹഖ് സുല്ലമി, ഹദീസ് സംരക്ഷണത്തില്‍ സ്‌ത്രീകളുടെ പങ്ക്).
ചിലപ്പോള്‍ ഹദീസിന്റെ ആശയത്തില്‍ ബുദ്ധിപരമായ സന്ദര്‍ഭമനുസരിച്ചോ അനുയോജ്യം എന്ന നിലയിലോ അവര്‍ ചില ഹദീസുകള്‍ നിരൂപണം നടത്തിയതായി കാണാം.
`ബിലാല്‍ രാത്രിയില്‍ ബാങ്ക് വിളിക്കും. അപ്പോള്‍ ഇബ്‌നു ഉമ്മിമക്‌തൂം ബാങ്ക് വിളിക്കുന്നത് വരെ നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക'' എന്ന് ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ ആഇശ(റ) ഇപ്രകാരം തിരുത്തി: ഇബ്‌നു ഉമ്മിമക്‌തൂം അന്ധനാണ്. അദ്ദേഹം ബാങ്ക് വിളിച്ചാല്‍ ബിലാല്‍ ബാങ്ക് വിളിക്കുന്നതുവരെ നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക. ആഇശ(റ) പറയുകയാണ് ബിലാല്‍ പുലരി നോക്കുമായിരുന്നു. ഇബ്‌നു ഉമറിന് തെറ്റുപറ്റി.
കാരണം അവര്‍ വിശദീകരിച്ചത് ഇപ്രകാരം വായിക്കാം: സുബ്‌ഹിയുടെ ബാങ്ക് വിളിക്കുന്നവന്‍ കണ്ണിന് കാഴ്‌ച ഉള്ളവനാകണം. കാരണം പുലരിയുടെ അടയാളം പ്രത്യക്ഷപ്പെടുന്നത് കാണാന്‍ കഴിയുന്നവനാവണം അവന്‍. അതിനാല്‍ സുബ്‌ഹി ബാങ്ക് വിളിക്കാന്‍ അര്‍ഹന്‍ ബിലാലാണ്.'' (അബ്‌ദുല്‍ ഹഖ് സുല്ലമി, ഹദീസ് സംരക്ഷണത്തില്‍ സ്‌ത്രീകളുടെ പങ്ക്)
ഈ സംഭവങ്ങളെല്ലാം നമുക്ക് വ്യക്തമാക്കിത്തരുന്നത് നബിയുടെ പ്രവര്‍ത്തനങ്ങളുമായി മാറ്റുരച്ചുകൊണ്ടും, ഹദീസിന്റെ ആശയത്തെ ബുദ്ധിപരമായി വിലയിരുത്തിക്കൊണ്ടും ഹദീസുകളെ മുന്‍ഗാമികളായ ഏറ്റവും ഉന്നതരായ ഒന്നാം തലമുറയിലെ തന്നെ സലഫുകള്‍ വിശകലനം നടത്തുകയും മാറ്റി നിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇതിനെ ഹദീസ് നിഷേധമായി മുദ്രകുത്തുന്ന ജിന്ന് വിഭാഗം തങ്ങളുടെ കാപട്യം തെളിയിക്കുകയാണ്. ഞങ്ങള്‍ സലഫുകളുടെ മന്‍ഹജിലാണെന്ന് വാദിക്കുകയും എന്നിട്ട് സൗകര്യപൂര്‍വം സലഫുകളുടെ മന്‍ഹജിനെ തള്ളിക്കളയുകയുമാണിവര്‍ ചെയ്യുന്നത്.
സലഫുകളുടെ ഹദീസ് വിശകലനത്തെ കൃത്യമായി വിവരിച്ചുകാട്ടിയ ആമയൂര്‍ അബ്‌ദുല്‍ഹഖ് സുല്ലമിയുടെ മകന്‍ തന്നെ അപ്പുറത്തിരുന്ന് പിതാവും, സഹപാഠി അബ്‌ദുസ്സലാം സുല്ലമിയും ഉള്‍പ്പെട്ട പണ്ഡിതന്മാരെ സത്യനിഷേധത്തിന്റെ ആരോപണത്തില്‍ പൊതിയുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഖുര്‍ആനിന് വിരുദ്ധമാകുന്നവ
ജിന്നുകളോടുള്ള സഹായതേട്ടം ശിര്‍ക്കാണെന്ന് മുസ്‌ലിം ലോകം അംഗീകരിക്കുമ്പോള്‍ ആ സഹായതേട്ടം ശിര്‍ക്കല്ലെന്ന് പറഞ്ഞ് സമൂഹത്തെ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്ന ജിന്ന്‌വിഭാഗം വിശുദ്ധ ഖുര്‍ആനിന്റെ നിരവധി ആയത്തുകളെ നിഷേധിക്കുകയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിനെ തന്നെ തകര്‍ക്കുകയാണിവര്‍. ജിന്നുകളോടുള്ള സഹായ തേട്ടത്തെക്കുറിച്ച് ലജ്‌നതുദ്ദാഇമയുടെ 16171-ാം നമ്പര്‍ ഫത്‌വ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
``ജിന്നുകളോടും കാര്യകാരണ ബന്ധത്തിനു പുറത്തുള്ളവരോടും സഹായം തേടുന്നത് അനുവദനീയമല്ല. കാരണം അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. കാരണം സഹായതേട്ടം ആരാധന ആണ്. അത് അല്ലാഹു അല്ലാത്തവരിലേക്ക് തിരിച്ചുവിടാന്‍ പാടില്ല. ജിന്നുകളോ, മനുഷ്യരോ, മലക്കുകളോ മറ്റു വല്ലവരോ ആണെങ്കിലും. എന്നാല്‍ കഴിവുള്ള, ഹാജറുള്ള ജീവിച്ചിരിക്കുന്ന മനുഷ്യരോട് അവര്‍ക്ക് സാധിക്കുന്ന കാര്യത്തില്‍ സഹായം തേടാവുന്നതാണ്. കൃഷിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും യുദ്ധത്തിലും മനുഷ്യരോട് സഹായം തേടുന്നതുപോലെ.
എന്നാല്‍ ജിന്നുകളില്‍ പെട്ട ഹാജറുള്ളവരോടുള്ള സഹായ തേട്ടത്തിന്റെ വിധി ജിന്നുകളില്‍ പെട്ട ഹാജരില്ലാത്തവരോട് സഹായം തേടുന്നതുപോലെ തന്നെയാണ്. അഥവാ ഒരു കാര്യത്തിലും അവരോട് സഹായം തേടല്‍ അനുവദനീയമല്ല. `ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന അല്ലാഹുവിന്റെ വചനത്തിനും `നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' എന്ന നബി വചനത്തിനും എതിരാണത്.''
ജിന്നുകളോടുള്ള സഹായതേട്ടം ശിര്‍ക്കു തന്നെയാണ് എന്നാണ് മുസ്‌ലിംലോകം ഈ ഫത്‌വയിലൂടെ ഉണര്‍ത്തുന്നത്. അതില്‍ ഹാജറുള്ളവരും ഹാജരില്ലാത്തവരും എന്ന് വേര്‍തിരിക്കേണ്ടതില്ല. എന്നിട്ടും ജിന്ന് വിഭാഗം എഴുതുന്നത് കാണുക: ``തന്നെ പൂജിക്കുന്നവരെയോ തന്നോട് സഹായം ആവശ്യപ്പെടുന്നവരെയോ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സഹായിക്കാന്‍ എല്ലാ സൃഷ്‌ടികള്‍ക്കും കഴിയും.'' (ഇസ്വ്‌ലാഹ് മാസിക -2009 മെയ്)
മക്കാ മുശ്‌രിക്കുകള്‍ പോലും ഉന്നയിക്കാത്ത ഇത്തരത്തിലുള്ള ശിര്‍ക്കന്‍ വാദങ്ങള്‍ ഉന്നയിച്ച് സമൂഹത്തെ ശിര്‍ക്കിലേക്ക് ആനയിക്കുന്ന ജിന്ന് വിഭാഗം എങ്ങനെ സലഫികളാകും?! ഇവര്‍ എങ്ങനെ സലഫി മന്‍ഹജിന്റെ വക്താക്കളാവും?! ജിന്നിനെയും പിശാചിനെയും വിളിച്ചുതേടാമെന്നു മാത്രമല്ല, ജിന്നും പിശാചും മനുഷ്യരില്‍ കയറിക്കൂടുമെന്നും അവയെ അടിച്ചിറക്കാന്‍ ഖുര്‍ആന്‍ തെറാപ്പി വേണമെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ വാദങ്ങള്‍.
`പിശാച് സ്‌പര്‍ശ'വുമായി ബന്ധപ്പെട്ട സൂറതുല്‍ അഅ്‌റാഫ് 201 സൂക്തത്തിന്റെ വിശദീകരണത്തില്‍ അമാനി മൗലവി വിവരിക്കുന്ന ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ: ``നബി(സ) പറഞ്ഞതായി ഇബ്‌നു മസ്‌ഊദ്(റ)ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. നിശ്ചമായും മനുഷ്യനില്‍ പിശാചിന് ഒരു (തരം) പ്രവേശനമുണ്ട്. മലക്കിനും ഒരു (തരം) പ്രവേശനമുണ്ട്. പിശാചിന്റെ പ്രവേശനം തിന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും യഥാര്‍ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും യഥാര്‍ഥത്തെ സത്യമാക്കലുമായിരിക്കും. ഇത് ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ. അവന്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യട്ടെ. മറ്റേത് (പിശാചിന്റേത്) ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍, ആട്ടപ്പെട്ട പിശാചില്‍ നിന്ന് അവന്‍ അല്ലാഹുവിനോട് ശരണംതേടുകയും ചെയ്യട്ടെ.' തുടര്‍ന്ന് തിരുമേനി `അശ്ശൈത്വനു യഇദുകുമുല്‍ ഫഖ്‌റ' എന്ന ഖുര്‍ആന്‍ വചനം ഓതുകയും ചെയ്‌തു (തിര്‍മിദി). (ഉദ്ധരണം വിശുദ്ധ ഖുര്‍ആന്‍ വിവരണം. സൂറ: അഅ്‌റാഫ് 201,202)
സലഫുകളായ മുഫസ്സിറുകളും മുഹദ്ദിസുകളും മനസ്സിലാക്കിയതും മുന്‍ഗാമികളായ ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ പഠിപ്പിച്ചതും ഇപ്രകാരമാണ്. അതെല്ലാം കൈവിട്ട് ജിന്ന്‌പൂജ, ചെകുത്താന്‍ അടിച്ചിറക്കല്‍ തുടങ്ങിയ അന്ധവിശ്വാസത്തിലേക്ക് മുജാഹിദ് സമൂഹത്തെപ്പോലും നയിക്കുകയാണ് ജിന്നുവാദികള്‍ ചെയ്യുന്നത്.
കാലത്തിനൊത്തു മാറുന്ന വ്യതിയാനം
ഈ വിധം ശിര്‍ക്കില്‍ മുഖംകുത്തി വീണവരാണ് മുജാഹിദ് പണ്ഡിതന്മാര്‍ക്കെതിരെ പ്രത്യേകിച്ചും അബ്‌ദുസ്സലാം സുല്ലമിക്കെതിരെ ഹദീസ് നിഷേധ ആരോപണം ഉന്നയിക്കുന്നത്. അല്ലാഹുവിന്റെ പേരില്‍ കളവ് പറയുന്ന ഇക്കൂട്ടര്‍ സുല്ലമിയുടെ പേരില്‍ കളവ് പറയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അബ്‌ദുസ്സലാം സുല്ലമി എഴുതിയ ബുഖാരിയുടെ പരിഭാഷയാണ് കാര്യമായി ഇവര്‍ ഇതിന് ഉപയോഗിക്കുന്നത്. എണ്‍പതുകളില്‍ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരിക്കെയാണീ പരിഭാഷ അദ്ദേഹം എഴുതുന്നത്. കെ പി മുഹമ്മദ് മൗലവി അടക്കമുള്ള പണ്ഡിതന്മാര്‍ക്കൊന്നും മനസ്സിലാവാത്ത ഹദീസ് നിഷേധം ജിന്ന് വിഭാഗത്തിലെ ഏതാനും പേര്‍ക്ക് മാത്രം മനസ്സിലായി എന്നതുതന്നെ മതി ഇവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കാന്‍.
തൊണ്ണൂറുകളിലും എണ്‍പതുകളിലും എഴുതിയ പുസ്‌തകത്തിലുള്ളത് എങ്ങനെയാണ് 2002 ആഗസ്റ്റിന് ശേഷം ഉണ്ടായി എന്നിവര്‍ തന്നെ പരിഹസിക്കുന്ന ഞങ്ങളുടെ ആദര്‍ശ വ്യതിയാനമായി പറയുക? ഇവരുടെ കുതന്ത്രം അപാരം തന്നെ. (1999-2002 കാലഘട്ടത്തില്‍ മുജാഹിദ് പണ്ഡിതന്മാര്‍ക്കെതിരില്‍ തല്‌പരകക്ഷികള്‍ പ്രചരിപ്പിച്ച ആദര്‍ശ വ്യതിയാനാരോപണങ്ങളില്‍ ഹദീസ് നിഷേധം എന്നൊന്നില്ല. അതായിരുന്നു കഴിഞ്ഞ സംവാദത്തിലെ വിഷയം എന്നുകൂടി ഓര്‍ക്കുക. ദുരാരോപണങ്ങള്‍ ആദര്‍ശമാക്കിയവര്‍ സലഫികളോ?)
`കണ്ണുകള്‍ക്കല്ല അന്ധത ബാധിക്കുന്നത്. എന്നാല്‍ നെഞ്ചകത്തുള്ള ഖല്‍ബുകള്‍ക്കാണ് അന്ധത ബാധിക്കുന്ന'തെന്ന ഖുര്‍ആനിന്റെ പ്രസ്‌താവം എത്ര സത്യം. ഈ ആരോപണങ്ങളെല്ലാം ബുഖാരി പരിഭാഷയുടെ മുഖവുര ഒരു വട്ടമെങ്കിലും വായിച്ചിരുന്നെങ്കില്‍ പാപ്പരായിപ്പോകുന്ന പ്രവൃത്തിയില്‍ നിന്ന് ഇവര്‍ക്ക് മാറിനില്‌ക്കാമായിരുന്നു. സുല്ലമി മുഖവുരയില്‍ വ്യക്തമാക്കുന്നത് കാണുക: ``ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക് വിമര്‍ശം നല്‌കിയിട്ടുണ്ട്. ന്യൂനതകള്‍ വിവരിച്ചിട്ടുമുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പ്രത്യുത പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള വീക്ഷണം വിജ്ഞാനത്തിന്റെ വര്‍ധനവ് ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി എടുത്ത് കാണിച്ചതാണ്! (മുഖവുര പേജ് 4)
ഇത്ര വ്യക്തമായും സ്‌പഷ്‌ടമായും കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടും ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് തലയും വാലും മുറിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ഹദീസ് നിഷേധികളെന്നും ചേകന്നൂരികള്‍ എന്നും വിളിക്കുന്ന സലീം ഫൈസല്‍, മാലിക് കൂട്ടുകെട്ടിനുള്ള ബന്ധം മുസ്‌ലിംകളെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സിയോണിസ്റ്റുകളുമായിട്ടാണെന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു പ്രമുഖ പത്രം ഇവരെക്കുറിച്ച് എഴുതിയ എഡിറ്റോറിയല്‍ ഇതിനോട് ചേര്‍ത്തുവായിക്കുക.
``മുജാഹിദ് പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവ സലഫിസത്തിന്റെ ഉദയവും മുജാഹിദ് സംഘടനകളുടെ കേവലമായ ആഭ്യന്തര പ്രശ്‌നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്‌കരണത്തില്‍ നിര്‍ണായകമായ പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉല്‍ക്കണ്‌ഠ വേണ്ടതുണ്ട്. എന്നു മാത്രമല്ല, ഇപ്പോള്‍ രൂപപ്പെട്ടുവരുന്ന നവ സലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ് സംഘടനെയയോ മുസ്‌ലിം സമൂഹത്തെയോ മാത്രം ബാധിക്കുന്ന പ്രശ്‌നവുമല്ല. അതിന്റെ ആഘാതങ്ങള്‍ സമൂഹത്തിലാകമാനം ഉണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോകുന്ന യാഥാര്‍ഥ്യമാണത്. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത് സമൂഹശരീരത്തില്‍ സൃഷ്‌ടിക്കും. ദീര്‍ഘകാല വീക്ഷണമോ ദാര്‍ശനിക ഔന്നിത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തിക വാദികളുടെയും പ്രഘോഷണങ്ങള്‍ക്ക് നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല. (29-3-13, മാധ്യമം)
സ്വിഫാത്തിനെ വ്യാഖ്യാനിക്കല്‍
അല്ലാഹുവിന്റെ സ്വിഫാത്തുകളെ വ്യാഖ്യാനിക്കുന്നവരാണ് സുല്ലമിയും സംഘവും എന്നതാണ് ഇവരുടെ മറ്റൊരു ആരോപണം. സ്വിഫാത്തുകളില്‍ വ്യാഖ്യാനിക്കേണ്ടവയും വ്യാഖ്യാനിക്കാന്‍ പാടില്ലാത്തവയും ഉണ്ട് എന്നതാണ് സലഫുകളുടെ നിലപാട്. സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച് സലഫുകള്‍ ഇത് ചെയ്‌തിട്ടുണ്ട്. ഉദാഹരണമായി അമാനി മൗലവിയുടെ പരിഭാഷ പരിശോധിക്കുക. സൂറ റഹ്‌മാനിലെ 27-ാം വചനത്തിലെ ²Lh എന്ന പദത്തിന് `വദനം' എന്ന് അര്‍ഥം നല്‌കിയ അമാനി മൗലവി സൂറ: ഇന്‍സാനിലെ 9-ാം വചനത്തിലെ ²Lh എന്നതിന് അല്ലാഹുവിന്റെ പ്രീതി എന്നാണ് അര്‍ഥം നല്‌കിയത്.
സൂറതു ഫത്‌ഹിലെ പത്താം വചനത്തെ അമാനി മൗലവി ഇപ്രകാരം വിശദീകരിക്കുന്നു: പ്രത്യക്ഷത്തില്‍ നബി(സ)യുമായി നടന്ന പ്രതിജ്ഞയാണെങ്കിലും വാസ്‌തവത്തില്‍ അല്ലാഹുവുമായി നടന്ന പ്രതിജ്ഞയാണത്. പ്രതിജ്ഞാവേളയില്‍ കൈകൊടുത്തത് നബിയാണെങ്കിലും അല്ലാഹു നേരില്‍ കൈ കൊടുത്തതിന് സമമാണ് എന്നു സാരം. സൂറതുല്‍ മുഅ്‌മിനൂനിലെ 27-ാം വചനത്തിലെ ?rǮY എന്നതിനെ വ്യാഖ്യാനിച്ച് അമാനി മൗലവി എഴുതുന്നു: ``അല്ലാഹുവിന്റെ നിര്‍ദേശത്തോടും പ്രത്യേക കാവലോടും കൂടി ഉണ്ടാക്കുക എന്നാണ് നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പല്‍ പണിയുക എന്ന് പറഞ്ഞതിന്റെ താല്‌പര്യം.'' ഈ മേഖലയിലുള്ള മുസ്‌ലിം ലോകത്തിന്റെ കാഴ്‌ചപ്പാട് ഇതായിരിക്കെ ഇതിന്റെ പേരില്‍ സുല്ലമിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ ഇവര്‍ക്കുള്ള ഒളിയജണ്ട നമ്മള്‍ നേരത്തെ വ്യക്തമാക്കിയത് തന്നെയാകുന്നു. സലഫികളുടെ ഏതെങ്കിലും ഒരു ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം അല്ലാഹുവിന്റെ സ്വിഫാതുകളെ തീരെ വ്യാഖ്യാനിക്കാത്തതായി ഉണ്ടെങ്കില്‍ ഇവര്‍ അത് കൊണ്ടുവരട്ടെ.
സംഗീതവും സംഗീതോപകരണങ്ങളും എന്ന തലക്കെട്ടില്‍ സുല്ലമി എഴുതിയ ലേഖനത്തില്‍ സംഗീതം അനുവദനീയമാണെന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞതാണ് മറ്റൊരു ആരോപണം. ഇവിടെ സംഗീതം കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് ഗാനവും കവിതയുമാണെന്ന് തെളിഞ്ഞ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. സൂറ ശൂഅറാഇലെ 224 മുതല്‍ 227 വരെ ആയത്തുകള്‍ മനസ്സിരുത്തി വായിക്കുകയും അമാനി മൗലവി ഉള്‍പ്പെടെയുള്ളവരുടെ തഫ്‌സീറുകള്‍ പരിശോധിക്കുകയും ചെയ്യുന്ന ആര്‍ക്കും അത് ബോധ്യപ്പെടും. ചില സ്വഹാബികള്‍ ഹാര്‍മോണിയം ഉപയോഗിച്ചിരുന്നതായി അബ്‌ദുസ്സലാം സുല്ലമി സൂചിപ്പിച്ചതിനെപ്പറ്റിയായിരുന്നു അവരുന്നയിച്ചത്.
Assalamu allaikum,
ReplyDeleteBukhariyil 'sihr' intte hadees swikarya yogyamelle ennu premanabadhamayi theliyikkamo ? Salafu swalihingal arenkilum arenkilum sihrine nishedhichirinno ?