Monday, September 26, 2011

ജിന്ന് ബാധ അന്നും ഇന്നും ::ഒരു ചരിത്രാന്വേഷണം .

പണ്ട് മണ്ണെണ്ണ വിളക്കി്ന്‍റെ, ചൂട്ടിന്റെയും, ഒരു കാലം ഉണ്ടായിരുന്നു.വയല്‍ വരമ്പിലൂടെ ചൂട്ടുകറ്റയുടെ മിന്നലും, വയലിന്‍റെ ഓരങ്ങളിലെ വീടുകളില്‍നിന്നു മിന്നി കത്തുന്ന മണ്ണണ്ണ വിളക്കിന്‍റെ മിന്നിയാടുന്ന നാളങ്ങളും..ചൂട്ടു കത്തിതീരാറാകുമ്പോഴേക്കു വീട്ടിലെത്തണം എന്ന ചിന്തയില്‍ ആഞ്ഞു നടക്കുമ്പോളാകും, ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടു ഒരുപെണ്ണീന്‍റെ കൂക്കല്‍ ശബ്ദം..പാടത്തിന്‍റെ ഏതോ ഓരത്തെ വീട്ടില്‍ നിന്നും. അവളുടെ മേത്തുള്ള ശൈത്താന്‍ ഇളകുന്നതാണു..അതു എതാനും മിനുട്ടില്‍ ഉച്ച സ്ഥായയില്‍ എത്തി പിന്നിടുശബ്ദം നേര്‍ത്തു വരും, മുന്‍‍സിപാലിറ്റി ഓഫീസിലെ സൈറന്‍ പോലെ..അതു ഏതാണ്ടു നേര്‍ത്തു നേര്‍ത്തു നിലക്കാറായാല്‍ കാണാം. അടുത്തവീട്ടില്‍ നിന്നും വേറൊരു പെണ്ണു കൂക്കു വിളി തുടങ്ങും..അതങ്ങനെ ചങ്ങലയായി ഗ്രാമാന്ത്രീക്ഷത്തില്‍ മാറ്റലികൊള്ളും..എന്നും കൃത്യ സമയത്തു തന്നെ.. വയലിലൂടെ വീട്ടിലേക്കു പോകുന്നവര്‍ക്കും, അയല്‍ വാസികള്‍ക്കും അറിയാം എപ്പോള്‍ എവിടെ നിന്നും തുടങ്ങുമെന്നും, പിന്നീടു അതു ആരു ഏറ്റു പിടിക്കുമെന്നും..,ശൈതാന്‍ കൂക്കിന്‍റെ കൃത്യത കൊണ്ടു സമയം കണക്കാക്കിയിരുന്നു അന്നത്തെ ആള്‍ക്കാര്‍...ഗ്രാമത്തിലെ അവസാനത്തെ പെണ്ണും കൂക്കി അവസാനിച്ചു എന്നു കണ്ടാല്‍ ഇശാനിസ്കരിച്ച പായില്‍ തന്നെ കിടന്നു മയങ്ങിപ്പോയ ബെല്ലിമ മെല്ലെ എഴുന്നേറ്റു " ചോറു വെളമ്പിക്കോളി മക്കളെ"..എന്നു പറയും..എല്ലാത്തിനും ഒരു കൃത്യത ഉണ്ടായിരുന്ന കാലം....ഇതു ശൈത്തനെളക്കത്തിന്‍റെ കാര്യം. അന്നു ജിന്നു കൂടലും സാധാരണയായിരുന്നു...മഗ് രിബിക്കു വൊളു എടത്തു കുളത്തീന്നു കയറിയപ്പോളോ, പിഞ്ഞാണം ഉടഞ്ഞതു വീട്ടിന്‍റെ പിന്നിലെ പൊന്തക്കാട്ടില്‍ കൊണ്ടോയി ഇടാന്‍ പോയപ്പോളോ, നേരം കെട്ട നേരത്തു മാപ്പള കൊടുന്ന മീന്‍ വടക്കോറത്തു ഇരുന്നു മുറിക്കുമ്പോളൊ ഇരുട്ടിന്‍റെ മറപറ്റി വന്നു ശരീരത്തില്‍ കയറുന്നു സാക്ഷാല്‍ ജിന്നു..ജിന്നു കയറിയ ലക്ഷണം കണ്ട് തുടങ്ങുന്നതോടെ കേട്ടറിഞ്ഞു കുടുംബക്കാരു എത്തിതുടങ്ങും... ജിന്നു ഇറക്കാന്‍ ആരെ കൊണ്ട് വരണം എന്ന ചര്‍ച്ചയില്‍ ഉരുത്തിരുഞ്ഞു വരുന്ന തീരുമാന പ്രകാരം അടുത്തു തന്നെയുള്ള ,ഇതിനെ പറ്റി അറിയുന്ന മുസ്ല്യാരേയൊ, ബീത്താത്തനേയൊ വിളിക്കാന്‍ തീരുമാനിക്കും..അവരു കൊടുത്ത മന്ത്രിച്ചൂതിയ നൂലിലും ഐക്കല്ലിലും ജിന്നു ഒതുങ്ങിയില്ലെങ്കില്‍ പിന്നെ ഉഴിഞ്ഞു വാങ്ങലാണു.. ഈ മുസ്ല്യാക്കളോ , ബീത്താത്തായോ ഉഴിഞ്ഞു വാങ്ങല്‍ നടത്തുമെങ്കില്‍അവരെക്കൊണ്ട് ഉഴിഞ്ഞു വാങ്ങല്‍നടത്തിക്കും.., ഇല്ലെങ്കില്‍ വേറെ ആളെകണ്ടെത്തി കൊണ്ടുവരും..അതും കുടുംബക്കാരും അയല്‍ വാസികളും കൂടിയാണു തീരുമാനിക്കുക..അതു ചിലപ്പോള്‍ പേരു കേട്ട പണിക്കരെയോ ജിന്നു ഇറക്കുന്നതില്‍ പേരു കേട്ട തങ്ങളേയൊ കൊണ്ടുവരനായിരിക്കും തീരുമാനം......അവര്‍ എഴുതിക്കൊടുക്കുന്ന ചീട്ടു പ്രകാരമുള്ള സാധനങ്ങള്‍ ഒരുക്കലാണു പ്രധാനം, അതു കുട്ടികളാണു ഒപ്പിക്കല്‍..അഞ്ചോ, ആറോ തരം ഇലകള്‍, പൂക്കള്‍, മഞ്ഞള്‍ പൊടി, ചുണ്ണാമ്പു, ശീല ചുരുട്ടിഉണ്ടാക്കുന്ന തിരികള്‍,തിരി ഇട്ടു കത്തിക്കുന്ന നിലവിളക്കു, വാല്‍ കിണ്ടി ഇതെല്ലാം ഒരുക്കിവെച്ചു കര്‍മ്മം തുടങ്ങും, കര്‍മ്മം കഴിഞ്ഞാല്‍ എല്ലാം കൂടി ചെറിയ മണ്‍കുടത്തിലാക്കി ഒഴുക്കുവെള്ളത്തില്‍ (പുഴയിലോ, തോട്ടിലോ) കൊണ്ടു പോയി ഒഴുക്കണം..അതോടെ ജിന്നു ഇറങ്ങും..അന്നു ഈ തങ്ങന്മാര്‍ക്കും, ബീത്താത്തമാര്‍ക്കും, പണിക്കന്മാര്‍ക്കും , വലിയ ഡിമാന്റു ആയിരുന്നു, പെട്ടെന്നൊന്നും ഡൈറ്റു കിട്ടൂല, പിന്നെ സമൂഹത്തിന്‍റെ ഇടയിലും വലിയ മതിപ്പായിരുന്നു,,, ആ ഇടക്കാണു, അബ്ദുല്ല ഹാജിയും. സൈദ് മൗലവിയും, മറ്റും മുജാഹിദ് പ്രസ്ഥാന പ്രചരണത്തോടൊപ്പം, ഈ ജിന്നു കൂടലിനും, അതു ഇറക്കുന്നതിനും എതിരെ ആഞ്ഞടിച്ചതു,, അതു ഏറ്റു പിടിക്കാന്‍,തിരൂരങ്ങാടിയിലും, വാഴക്കാട്ടും, അരീക്കോട്ടും അങ്ങനെ പല പ്രദേശത്തും ആളുണ്ടായി..തങ്ങന്മാര്‍ക്കുംക, ബീത്താത്തമാര്‍ക്കും, പണിക്കന്മാര്‍ക്കും അതു വലിയ ക്ഷീണമുണ്ടാക്കി..അവര്‍ക്കു ഡിമാന്‍റെ കുറഞ്ഞു..മനസ്സിലവര്‍ മുജാഹിദുകളെ പ്രാകിപ്പറഞ്ഞു.."ഈ പണ്ടാറം പിടിച്ച മജാഹിദുകള്‍ നശിച്ചു പോട്ടെ.വല്ലോരീം ചട്ടീലു മണ്ണു വാരി ഇടാന്‍ ഇറങ്ങിക്കോളും ഓരോന്നു".. നമ്മുടെ പലരുടെയും ഉസ്താദ് എസ്.എം. ഐദീദ് തങ്ങള്‍ (അല്ലാഹു അദ്ദേഹത്തേയും നമ്മേയും അവന്‍റെ സ്വര്‍ഗ്ഗ ത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..ആമീന്‍).മമ്പുറം തങ്ങളുടെ പിന്‍ തലമുറക്കാരന്‍,,, മമ്പുറം യാറത്തിലെ വരുമാനത്തിന്‍റെ ഒരവകാശി.,,കടുത്ത ഖുറാഫി..ജിന്നു കൂടിയ സ്ത്രീകളുമായി ജനങ്ങള്‍ രാവിലെ മുതല്‍ തന്നെ ഐദീദ് തങ്ങളുടെ വീട്ടുപടിക്കല്‍ ഗൈറ്റു തുറക്കുന്നതും നോക്കി കാത്തിരിക്കുന്നു..മുജാഹിദുകളെ നന്നായി വിമര്‍ശിക്കാന്‍ കൂടുതല്‍ ദീന്‍ പഠിക്കാന്‍ അറബിക് കോളേജില്‍ ചേര്‍ന്നു .അറബിക് കോളേജെല്ലാം മുജാഹിദുകളുടേതാണല്ലൊ.....അവിടെ രഹസ്യമായി സുന്നി വിദ്യാര്‍ഥി സംഘടനഉണ്ടാക്കി..അറബിക് കൊളേജില്‍ നിന്നു കൂടൂതല്‍ ദീന്‍ പഠിച്ചപ്പോള്‍ അദ്ദേഹം മെല്ലെ മെല്ലെ മുജാഹിദ് ആയി, മമ്പുറം യാറത്തിലെ വരുമാനത്തിന്‍റെ ഓഹരി തനിക്കു വേണ്ടേന്നു അദ്ദേഹം എഴുതിക്കൊടുത്തു...ജിന്നു ഇറക്കാന്‍ തന്‍റെ വീട്ടിലെത്തിയിരുന്നവരെ പറഞ്ഞുമനസ്സിലാക്കി സൈക്യാട്റിസ്റ്റിന്‍റെ അടുത്തേക്കു അയച്ചു..ചെമ്മാട്, മമ്പുറം ഭാഗത്തുള്ളവര്‍ ഐദീദ് തങ്ങള്‍ മുജാഹിദായതറിഞ്ഞിട്ടും "ജിന്നു കൂടിയ മകളെ ഇനി എന്തു ചെയ്യണം" എന്നു അഭിപ്രായം ചോദിക്കാന്‍ വരും..അദ്ദേഹം അവരുടെ കൂടെ അവരുടെ വീട്ടില്‍ പോയി കോഴിക്കോട് ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോകാന്‍ സഹായിച്ചു, ചിലപ്പോള്‍ കൂടെ പോകുകയും ചെയ്തിരുന്നു...അങ്ങനെ ജിന്നു ഇറക്കുന്ന തട്ടിപ്പു ഏതാണ്ടു മുസ്ലിംകളുടെ ഇടയില്‍ നിലച്ചു വരുകയായിരുന്നു...അതിന്‍റെ ക്രെഡിറ്റു മൊത്തം മുജാഹിദ് പ്രവര്‍ത്തകര്‍ക്കായിരുന്നു..എന്നാല്‍ ആ പഴയ പാട്ട വിളക്കും ഇന്നില്ല, ചൂട്ടും മിന്നിച്ചു വയല്‍ വരമ്പിലൂടെ പോകുന്നവരും ഇല്ല... വയല്‍ വരമ്പും അപ്രത്യക്ഷമായി.. ഒപ്പം രാത്രി കാലങ്ങളില്‍ മുഴങ്ങികേട്ടിരുന്ന ശൈത്താന്‍ കൂക്കും..പക്ഷെ ജിന്നു കൂടല്‍ വീണ്ടും മടങ്ങിയെത്തിയൊ എന്ന ഒരു തോന്നല്‍..അതിന്‍റെ ചികില്‍സയും പുനര്‍ജനിക്കുന്നു..പക്ഷെ രംഗം മാറിയിരിക്കുന്നു..പണ്ടു ജിന്നു ഇറക്കിയിരുന്ന മുസ്ല്യാക്കന്മാരുടെയും, ബീത്താത്തമാരുടെയും,പണിക്കന്മാരുടെയും സ്ഥാനത്തു പുതിയ ചില ജിന്നു ഇറക്കല്‍ സ്പെഷ്യലിസ്റ്റുകള്‍..."നിങ്ങള്‍ അന്നു ഞങ്ങളെ വിമര്‍ശിച്ചു ഞങ്ങളുടെ അന്നം മുട്ടിച്ചതിന്‍റെ പിന്നില്‍ ഇങ്ങനെ ഒരു അജണ്ട ഉണ്ടായിരുന്നൊ" എന്നു മുസ്ല്യാക്കന്മാരും, പണിക്കന്മാരും, ബീത്താത്തമാരും ചോദിക്കുന്നു.."എങ്കില്‍ നമുക്കു ഒന്നിച്ചു സഹകരിച്ചു ജിന്നിറക്കല്‍ നടത്താമായിരുന്നില്ലെ, എന്തിനു ഞങ്ങളുടെ ചട്ടിയില്‍ മണ്ണ് വാരിയിട്ടു. എന്താണു അവരോടു മറുപടി പറയുക ?..എനിക്കു അറിയില്ല..... എന്തു മറുപടി പറയണമെന്നു..എനിക്കു ഒന്നും മനസ്സിലാകുന്നില്ല..ആര്ക്കാണ് തെറ്റു പറ്റിയതു ?, എവിടെയാണു അബദ്ധം പിണഞ്ഞതു??, നമ്മുടെ പൂര്‍ വികരായ പണ്ഡിതര്‍ക്കൊ ???അവര്‍ നമ്മളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നോട്ടു പോകുന്നതില്‍ നമുക്കു തെറ്റു പറ്റിയൊ??? നമ്മുടെ പിന്‍ഗാമികളായി വരുന്ന പുതു തലമുറക്കാര്‍ ചരിത്രം പഠിക്കുമ്പോള്‍ നമ്മുടെ നേരെ അവജ്ഞയോടെ വിരല്‍ ചൂണ്ടാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടോ ???? എനിക്കറിയില്ല..എനിക്കൊന്നും അറിയില്ലാ..ഒന്നും മനസ്സിലാകുന്നുമില്ല......

No comments:

Post a Comment